Saturday, June 30, 2012

മനസ്സില്‍ മഞ്ചാടി പൊഴിയിച്ച സംവിധായികയ്ക്ക്‌..

കാണാന്‍ വേണ്ടി കാത്തിരുന്ന ഒരു സിനിമയായിരുന്നു "കേരള കെഫെ". സി. വി. ശ്രീരാമന്റെ "പുറം കാഴ്ചകള്‍" ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്നു, രഞ്ജിത്തിന്റെ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ഒരു സിനിമ, ഇതൊക്കെയായിരുന്നു കേരള കെഫെ കാണാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഹാപ്പി ജേണിയും, അതിന്റെ സംവിധായികയും മനസ്സിലുണ്ടാക്കിയ "ഇംപാക്റ്റ്" വലുതായിരുന്നു.

രാത്രി യാത്രകളിലും, ദൂര യാത്രകളിലും "തോണ്ടല്‍ക്കാരെ" ഭയന്ന്  യാത്ര ചെയ്യാന്‍ വെറുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു, പുറമേ ധൈര്യ ശാലിയായി ഭാവിക്കുന്ന ഈ ലേഖനത്തിന്റെ ഉടമസ്ഥക്ക്! :-) "ഇവന്മാരൊക്കെ ഇത്രക്കെ ഉള്ളൂ" എന്ന് ആദ്യമായി തോന്നിയത് ഹാപ്പി ജേണി കണ്ടപ്പോഴാണ്. ഒരാഴ്ച മുമ്പ് സ്പിരിറ്റ്‌ എന്ന സിനിമ കാണാന്‍ സുഹൃത്ത് സിമിയോടൊപ്പം പോയപ്പോള്‍ തൊട്ടടുത്തിരുന്ന "മുട്ടല്‍ വിദഗ്ദ്ധനെ" ഇന്റെര്‍വല്‍ സമയത്ത് ഒന്ന് നോക്കി പേടിപ്പിക്കാന്‍ ധൈര്യം വന്നത് "ഇവന്മാരൊക്കെ ഇത്രക്കെ ഉള്ളൂ" എന്ന് മനസ്സില്‍ വിശ്വസിക്കാന്‍ തുടങ്ങിയത് കൊണ്ടാണ്.

ബ്ലോഗ്‌ എഴുതി തുടങ്ങിയ കാലമായിരുന്നു അത്. അങ്ങനെയാണ് അഞ്ജലി മേനോന്റെ ബ്ലോഗ്‌ ശ്രദ്ധയില്‍ പെട്ടത്.  എല്ലാ പോസ്റ്റുകളും വായിക്കുമായിരുന്നു. വളരെ "ഇന്റെറാക്ട്ടീവ്" ആയിരുന്ന അഞ്ജലിയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രം കമന്റ്‌ ഇട്ടിരുന്നു പലപ്പോഴും. ;)  "മഞ്ചാടിക്കുരു" വിന്റെ റിലീസിനെ കുറിച്ചുള്ള ബ്ലോഗേഴ്സ്ന്റെ ചോദ്യങ്ങള്‍ക്ക് അഞ്ജലി മേനോന്‍ അന്നൊക്കെ മൌനം ഉത്തരമായി കരുതിയിരുന്നു. കോഴിക്കോട്  ബീച്ചിലെ "ഉസ്താദ് ഹോട്ടല്‍" ന്റെ സെറ്റിലെ ഒരു ഫോട്ടോ അഞ്ജലി മേനോന്‍ ഒരിക്കല്‍ ബ്ലോഗില്‍ ഇട്ടിരുന്നു. ആ ആഴ്ച ഞാന്‍ കോഴിക്കോട് ഉണ്ടായിരുന്നു. ബീച്ചില്‍ പോയി ആ സെറ്റ് കാണാന്‍ ഒരു ശ്രമം നടത്തി. കാണാന്‍   പറ്റിയില്ല. :( തിരിച്ച് വന്ന് അച്ഛനോട് പരിഭവം പറഞ്ഞു. "ഒരു കുട്ടീടെ അമ്മയായി! നിനക്കിപ്പോഴും ഇങ്ങനത്തെ കുട്ടിക്കളികളൊക്കെ മാറ്റാറായില്ലേ ? അച്ഛന്‍ കളിയാക്കി. 

  "കുട്ടിക്കളിയല്ല അച്ഛാ. ഞാനൊരു അഞ്ജലി മേനോന്‍ ഫാന്‍ ആയതാ...എന്ത് മുടിഞ്ഞ ഗ്ലാമര്‍ ആന്നറിയോ അവര്‍ക്ക്. അപാര ടാലെന്റും!"
മഞ്ചാടിക്കുരുവിന്റെ  റിലീസിനെ കുറിച്ച് അഞ്ജലി മേനോന്റെ ഫേസ് ബുക്ക്‌ അപ്ഡേറ്റ് ഇല്‍ നിന്നാണ് അറിയുന്നത്. സഹോദരന്റെ വിവാഹ തിരക്കുകള്‍ക്കി ടയില്‍  സിനിമ  കാണാന്‍  പറ്റാതെ  പോകുമോ  എന്നൊരു  സങ്കടം  ഉണ്ടായിരുന്നു . അഞ്ജലിയുടെ  ഫേസ്  ബുക്ക്‌  അപ്ഡേറ്റ്കള്‍ക്ക്  നന്ദി. എവിടെ എന്ന്  റിലീസ്‌ ആകുന്നു.  എല്ലാം  കൃത്യമായി അഞ്ജലി അപ്ഡേറ്റ്  ചെയ്തത് കൊണ്ട്, സിനിമ കാണാന്‍ പറ്റി.

എണ്‍പതുകളില്‍ ബാല്യം കേരളത്തില്‍ ചിലവഴിച്ച എന്റെ തലമുറയുടെ കുട്ടിക്കാലത്തെ ഓര്‍മകളെ ലോലമായി തൊട്ടുണര്‍ത്തുന്ന ഒരു സിനിമയാണ് മഞ്ചാടിക്കുരു. എന്റെ ബാല്യത്തിനൊപ്പം കണ്ണനിലൂടെയും, മണിക്കുട്ടിയിലൂടെയും, എന്റെ സുഹൃത്തുക്കള്‍ പ്രമിത്തിന്റെയും കുഞ്ഞുള്ളിയുടെയും ബാല്യം ഞാന്‍ വീണ്ടും കണ്ടു. "ഏട്ടാ..." എന്നുള്ള മണിക്കുട്ടിയുടെ നിഷ്കളങ്കമായ വിളിയും, പൊതുവേ ശാന്തയായ അവളുടെ "എന്റെ ഏട്ടന്‍ കള്ളനല്ല" എന്നുള്ള ശക്തമായ വാദവും, സൂപ്പര്‍മാന്‍ കോമിക്സ്നെ സ്നേഹിക്കുന്ന കണ്ണനും രണ്ട് മൂന്നു ദിവസം മനസ്സില്‍ നിന്നു.

അഞ്ജലി മേനോന്‍ എന്ന സംവിധായകയെ കുറിച്ച് ചിലതെങ്കിലും പറയാതെ പോകാന്‍ വയ്യ.
ഞാന്‍ ആ നാട്ടിലല്ല ജനിച്ചത്‌, വളര്‍ന്നതും അവിടെയല്ല. എങ്കിലും നാടേതെന്നു ചോദിക്കുമ്പോള്‍ കേരളത്തില്‍ ഒളിച്ചിരിക്കുന്ന ആ കൊച്ചു ഗ്രാമത്തിന്റെ പേരാണ് ഞാന്‍ പറയാറ്. ഇവിടെ തുടങ്ങുന്നു തന്റെ "ടാര്‍ഗെറ്റട് ഓഡിയന്‍സ്" നെ ആകര്‍ഷിക്കാനുള്ള അഞ്ജലിയുടെ ശ്രമം. അഞ്ജലി മേനോന്റെ "ഫോക്കസ്" ആണ് അവരുടെ എടുത്തു പറയേണ്ട സവിശേഷത. മൂന്നോ നാലോ വര്‍ഷം മുമ്പ് ചിത്രീകരണം കഴിഞ്ഞ ഒരു സിനിമ. ഫെസ്ടിവലുകളില്‍ കയ്യടിയും പുരസ്കാരങ്ങളും നേടി. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കിപ്പുറം ആ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ എത്തിക്കുമ്പോള്‍, അഞ്ജലി മേനോന്‍ ഇതേ സിനിമക്ക് വേണ്ടി ഇനിയും ബാക്കി വച്ച  ശുഷ്കാന്തിയും പ്രസരിപ്പും  അതിശയിപ്പിക്കുന്നതാണ്.  എന്താണ് പറയാനുദ്ദേശിക്കുന്നത് എന്നത് അഞ്ജലിക്ക് കൃത്യമായി അറിയാം. അത് ആരിലാണ് എത്തേണ്ടത്‌ എന്നും അറിയാം. അവരിലെത്താനുള്ള ദൂരം എത്രയാണെന്നും, ആ ദൂരം എങ്ങനെ താണ്ടാമെന്നും അഞ്ജലിക്ക് അറിയാം.  അടികള്‍ പതറാതെ അവര്‍ ആ ദൂരം താണ്ടിയെത്തിയതിന്റെ ഫലമാണ് മഞ്ചാടിക്കുരുവിന്റെ വിജയം. സാങ്കേതികതയും, സര്‍ഗ്ഗാത്മകതയും സമന്വയിപ്പിച്ച് സ്വന്തം സിനിമയെ വിജയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഒരു ജീനിയസ് തന്നെയാണ് അഞ്ജലി. "അഞ്ജലി മേനോന്‍" എന്ന പേര് സ്ക്രീനില്‍ തെളിയുമ്പോള്‍, തീയ്യറ്ററില്‍   ഉയര്‍ന്ന കൈയ്യടികള്‍ അവരുടെ കഴിവിനും, കഠിനാധ്വാനതിനും ലഭിച്ച അംഗീകാരമാണ്. താന്‍ ലക്‌ഷ്യം വച്ചിരുന്ന പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് അഞ്ജലി മേനോന്‍ എന്ന സംവിധായികയ്ക്ക്‌ ഇറങ്ങി ചെല്ലാന്‍ കഴിഞ്ഞു എന്നതിന്റെ തെളിവുമാണത്. 

"ഹാപ്പി ജേണി" യിലൂടെ നമുക്ക് വളരെ സോഫിസ്ററിക്കേറ്റട്  ആയ ഒരു കഥാപാത്രത്തെ തന്ന അഞ്ജലി മേനോന്‍ തന്നെയാണോ കൌസ്തുഭത്തിലെ അന്തേവാസികളെ നമുക്ക് മുമ്പില്‍ അവതരിപ്പിച്ചതെന്നും അതിശയം തോന്നി. അത് തന്നെയാണ് അഞ്ജലിയുടെ സവിശേഷതയുമെന്നു തോന്നുന്നു. മുംബൈ നഗരത്തിന്റെ സന്തതിയായി ജീവിക്കുമ്പോഴും, മലയാളത്തിന്റെ നന്മയും, ലാളിത്യവും, അഞ്ജലി മുറുകെ പിടിക്കുന്നു.
മഞ്ചാടിക്കുരുവിനെ കുറിച്ച് കേട്ടു തുടങ്ങിയ നാള്‍ മുതല്‍ ഞാന്‍ ആ ചിത്രത്തെ കുറിച്ച് മനസ്സില്‍ കുറിച്ചിട്ട വാക്കുകള്‍ "ഒരു സോഫ്റ്റ്‌ നോസ്ട്ടാല്‍ജിക് മൂവി" എന്നതാണ്. ഇപ്പോള്‍ തോന്നുന്നു അങ്ങനെ വിവരിച്ചാല്‍ അതൊരു താഴ്ത്തിക്കെട്ടലായിരിക്കുമെന്ന്. ക്ലൈമാക്സില്‍ പറയാതെ പറഞ്ഞ ഒരു കഥയുണ്ട്. വിശദീകരിക്കാതെ വിശദീകരിച്ച ഒരു ഒരു വേദനയുണ്ട്. വിക്കിയുടെ  ശബ്ദത്തിലൂടെയും, റോജയെ അവതരിപ്പിച്ച വൈജയന്തിയുടെ കണ്ണുകളിലൂടെയും അവതരിപ്പിച്ച ഒരു കഥ. ഒരു ക്രൂരമായ സത്യം. പ്രായപൂര്‍ത്തിയാവാത്ത  പെണ്‍കുട്ടികളുടെ ലൈംഗീക പീഡനത്തിനിരയാവുന്ന ഒരു സമകാലിക പ്രശ്നത്തെ ചുരുങ്ങിയ വാക്കുകളിലൂടെ ശക്തമായി അവതരിപ്പിച്ച ഒരു കഥ. (രക്തവര്‍ണ്ണമുള്ള മഞ്ചാടിക്കുരുവിന്റെ പേര് ഈ സിനിമയ്ക്ക്  നല്‍കുമ്പോള്‍ അഞ്ജലി മേനോന്‍ ഈ വിഷയം കൂടി മനസ്സില്‍ കണ്ടിരുന്നോ എന്നറിയില്ല.)    സൂപ്പര്‍ താര ബഹളങ്ങളും, സിരകളില്‍ രക്തയോട്ടം കൂട്ടുന്ന രംഗങ്ങളും ഒന്നുമില്ലാതിരുന്നിട്ടും, തീയ്യറ്ററില്‍ ആളെ കയറ്റിയ, കയ്യടി വാങ്ങിച്ച മഞ്ചാടിക്കുരുവിനെ കുറിച്ച് ഇങ്ങനെ പറയാം:

"എണ്പതുകളുടെ പശ്ചാലത്തില്‍ കാലിക പ്രസക്തിയുള്ളതും  ശക്തമായതുമായ ഒരു പ്രമേയത്തെ, പതിഞ്ഞതെങ്കിലും ദൃഡമായ സ്വരത്തില്‍ അവതരിപ്പിച്ച ഒരു സിനിമ."
അമരസ്ഥാനത്ത്  നിന്ന് പ്രേക്ഷകരോട് നേരിട്ട് സംവദിച്ച്, അര്‍ഹിക്കുന്ന വിജയം നേടിയെടുത്ത അഞ്ജലിയുടെ സിനിമക്കുള്ള അംഗീകാരമാണ് തീയ്യറ്ററില്‍ കാണാന്‍ കഴിഞ്ഞത്. സിനിമയിലെ രാഷ്ട്രീയത്തെയൊക്കെ മറ്റൊരു തലത്തില്‍ കണ്ടു കൊണ്ട് കഴിവുള്ളവരെ ഒന്നിപ്പിക്കാന്‍ അഞ്ജലി നടത്തിയ ശ്രമം പോലും പ്രേക്ഷകര്‍ കണ്ടറിഞ്ഞതായി  തോന്നി. പ്രിഥ്വിരാജും, ജഗതി ശ്രീകുമാറും, തിലകനും, മുരളിയുമൊക്കെ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിച്ചത് അതിശമായി തോന്നിയതേ ഇല്ല.  
 
പ്രിയ സംവിധായിക സ്ക്രിപ്റ്റ് റൈറ്റര്‍ ആവുന്ന  സിനിമ ഇപ്പോള്‍ തീയ്യറ്ററുകളില്‍ എത്തിയിരിക്കുന്നു. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന "ഉസ്താദ് ഹോട്ടല്‍" പ്രേക്ഷകര്‍ക്ക്‌ മറ്റൊരു പുതിയ അനുഭവമാവട്ടെ.

Thursday, August 11, 2011

cold storage

നഗരത്തില്‍ അറിയപ്പെടുന്ന ഒരു cold storage ആണ് "frostees".
മീനും മാംസവും ഫ്രോസന്‍ ആയി കിട്ടുന്ന ഈ കടയുടെ പരസ്യ വാചകം ഇങ്ങനെ.
"Frostees... Food at its freshest".
കാലം പോകുന്ന ഒരു പോക്കേ ... cold storage കടകളിലാണത്രേ ഇപ്പോള്‍ ഏറ്റവും ഫ്രഷ്‌ ആയ ഫുഡ്‌ ലഭിക്കുന്നത്!  

Monday, July 11, 2011

സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് ????

ഓര്‍ക്കുട്ട് , ഫേസ്ബുക്ക്‌  ഇനി ഗൂഗിള്‍ പ്ലസ്സും!

പഴയ സുഹൃത്ത്‌ സഖിയെ ഓര്‍ക്കുട്ടില്‍ കണ്ടു മുട്ടിയപ്പോള്‍ ആഹ്ലാദം തോന്നി. സ്ക്രാപ്പ് ചെയ്തു.

ഫേസ് ബുക്കില്‍ ഔപചാരികതയുടെ പുറത്ത് "ആഡ്" ചെയ്തു.

ഗൂഗിള്‍ പ്ലസ്സില്‍ സഖിക്ക് ക്ഷണവും നല്‍കി.

ഒടുവില്‍ സഖിയെ ഇന്നലെ അപ്രതീക്ഷിതമായി നേരിട്ട് കണ്ടപ്പോള്‍ വിഷയ ദാരിദ്ര്യം! ഒന്നും പറയാനുണ്ടായിരുന്നില്ല! തിരക്കഭിനയിച്ച്  എത്രയും വേഗം സംഭാഷണം നിര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്നത്‌ ഞാനറിഞ്ഞു!

Friday, July 1, 2011

നിങ്ങളെന്നെ ഫെമിനിസ്റ്റ് ആക്കല്ലേ...

സന്ദര്‍ഭം : ടി. വി.യില്‍ ഒരു പരിപാടി . അതിലെ അതിഥി ഒരു എഴുത്തുകാരി . യാത്രാ വിവരണങ്ങള്‍ എഴുതുന്ന ഒരു ഭര്‍ത്താവ് മരിച്ച സ്ത്രീയാണ് അവര്‍ .
പ്രേക്ഷകന്‍ : കണ്ടില്ലേ, ഭര്‍ത്താവ് മരിച്ചപ്പോള്‍ ജീവിതം ആഘോഷിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാ ..

Tuesday, June 28, 2011

അതീവ രഹസ്യം!

തീയ്യതി: ജൂണ്‍ 27:
ഏഷ്യാനെറ്റ്‌ ന്യൂസ്‌: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍, രഹസ്യ അറകള്‍ തുറന്നു പരിശോധിക്കുന്നു.
പരിശോധന അതീവ രഹസ്യ സ്വഭാവത്തോടെ!


തീയ്യതി: ജൂണ്‍ 28:
ഏഷ്യാനെറ്റ്‌ ന്യൂസ്: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍, രഹസ്യ അറകള്‍ തുറന്നുള്ള പരിശോധന തുടരുന്നു. കണ്ടു കിട്ടിയത് അമൂല്ല്യ രത്നങ്ങള്‍ ആഭരണങ്ങള്‍ !!!

Wednesday, January 26, 2011

ഞാന്‍ തന്നെ ഹേതു

രണ്ടു ദിവസം മുമ്പ് വന്ന ഒരു എസ്. എം. എസ്. ആണ് ഈ പോസ്റ്റിനുള്ള ആധാരം. ആ എസ്. എം. എസ്. ഇങ്ങനെ വായിക്കാം:
“For the first time in history of mankind, NEEDS, COMFORTS AND LUXURIES are being sold at the same price – onion @Rs.65, Petrol @ Rs.65 and Beer @ Rs.65

മാറി വരുന്ന സാമ്പത്തിക വ്യവസ്ഥകള്‍ അവിടെ നില്‍ക്കട്ടെ. അതിനെ കുറിച്ചൊന്നും പറയാന്‍ എനിക്കറിയില്ല. പക്ഷെ, ഒന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് – ഞാനും, എന്റെ മാന്യ സുഹൃത്തുക്കളും അടങ്ങിയ ഈ സമൂഹം ഒരു പരിധി വരെ സാധാരണ ജനം ചൂഷണം ചെയ്യപ്പെടുന്നതിനുത്തരവാദികളല്ലേ? എന്റെ സ്വന്തം ജീവിതത്തില്‍ നിന്നോ, എന്റെ സുഹൃത്തുക്കളുടെ ജീവിതത്തില്‍ നിന്നോ കടം കൊണ്ട ചില സന്ദര്‍ഭങ്ങള്‍ ഞാനിവിടെ കുറിച്ചിടുകയാണ്. പലരും ഇത്തരം സന്ദര്‍ഭങ്ങള്‍ സ്വന്തം ജീവിതത്തിലോ മറ്റുള്ളവരുടെ ജീവിതത്തിലോ ശ്രദ്ധിച്ചു കാണാം..

രംഗം 1:
പശ്ചാത്തലം: സ്ഥിരം പച്ചക്കറി വാങ്ങുന്ന പച്ചക്കറിക്കട.
ഒരു പച്ചക്കറിയുടെയോ, പഴ വര്‍ഗ്ഗത്തിന്റെയോ വില എവിടെയും എഴുതി വച്ചിട്ടില്ല. വീട്ടിലേക്കു സ്ഥിരം പച്ചക്കറി വാങ്ങിക്കുന്നത് എന്റെ കേട്ട്യോനാണ്. ഈ ദിവസം ഞാന്‍ കൂടെ പോയി എന്ന് മാത്രം. അത് കൊണ്ട് തന്നെ, അത് വേണോ, ഇത് വേണോ എന്നതിന് ങാ.. ങീ.. എന്ന് മറുപടി പറയുന്നതല്ലാതെ കാര്യമായി ഞാനൊന്നും ചെയ്യുന്നില്ല. ചുറ്റുമുള്ളവരെ വായി നോക്കി നില്‍ക്കുന്നതല്ലാതെ. സാധനങ്ങള്‍ വാങ്ങിയ ശേഷം, അണ്ണന്‍ (എന്റെ കേട്ട്യോനെ ഞാന്‍ അങ്ങനെയാണ് "സ്നേഹത്തോടെ"(?) വിളിക്കുന്നത്‌) കടക്കാരന് ഒരു നോട്ടെടുത്ത് കൊടുക്കുന്നു. കടക്കാരന്‍ ബാക്കി കൊടുക്കുന്നു. എത്രയായി എന്ന ചോദ്യമോ ബില്ലോ ഒന്നുമില്ല. സാമാന്യം തിരക്കുള്ള കടയില്‍ മറ്റുള്ളവരുടെ വായില്‍ നോക്കി നിന്നത് കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി – എല്ലാവരും ഇങ്ങനെ തന്നെ. ആര്‍ക്കും വിലയറിയേണ്ട!

പച്ചക്കറികളുമായി തിരികെ നടക്കുമ്പോള്‍ ഞാന്‍ അണ്ണനോട് ചോദിച്ചു, “അണ്ണോ ഈ സാധങ്ങളുടെ വിലയൊക്കെ നമ്മള്‍ ചോദിച്ചില്ലെങ്കില്‍ അയാള്‍ നമ്മളെ പറ്റിക്കില്ലേ?”

അണ്ണന്‍: “നമ്മള്‍ അയാളുടെ സ്ഥിരം കസ്റ്റമര്‍ അല്ലെ? അയാള്‍ അങ്ങനെ ചെയ്യില്ല”.
ഞാന്‍: “ഹ്മം.. സ്ഥിരമായത് കൊണ്ട് തന്നെ അയാള്‍ക്ക്‌ അറിയാം അണ്ണന്‍ വിലയൊന്നും ചോദിക്കില്ലാന്നു. അതോണ്ട് തന്നെ അണ്ണനെ അയാള് മുതലെടുക്കും, അണ്ണാ..”
അണ്ണന്‍: “അയാള് എന്നെ പറ്റിച്ചാല്‍ അയാള്‍ക്കുള്ളത് ദൈവം കൊടുക്കും”
ഞാന്‍: “ങേ”?? (ഇതെന്തു ലോജിക്കാ...” (മനസ്സില്‍)

കൂടുതല്‍ കുടുംബ കലഹത്തിന്റെ വിശേഷങ്ങള്‍ ഇതൊരു ബ്ലോഗ്‌ ആയത് കൊണ്ട് ഇവിടെ എഴുതുന്നില്ല. ഒരു ഉത്തമ ഭാര്യയായി എന്നെ സങ്കല്‍പ്പിച്ചു ഞാന്‍ മൌനം പാലിച്ചു എന്ന് നിങ്ങള്‍ വിശ്വസിക്കൂ..



രംഗം 2:
പശ്ചാത്തലം: പഴയ പച്ചക്കറി കട തന്നെ:
അണ്ണന്‍ രണ്ടു സാധങ്ങള്‍ മാത്രമാണ് അന്ന് വാങ്ങിച്ചത്. കടയിലെ കടക്കാരന്റെ ഭാര്യയാണ് ഇന്ന് രംഗ പ്രവേശനം നടത്തിയത്. വിടര്‍ന്ന ചിരിയോടെ സാധങ്ങള്‍ എന്റെ കയ്യില്‍ ആ സ്ത്രീ വച്ച് തന്നു. അണ്ണന്‍ കൊടുത്ത കാശിന്റെ ബാക്കി അണ്ണന്റെ കയ്യിലും കൊടുത്തു.
അണ്ണന്‍: “പോവാം” (കാശോന്നെണ്ണി നോക്കുക പോലും ചെയ്യാതെ പോക്കെറ്റിലിട്ടു കൊണ്ട് എന്നോട് പറഞ്ഞു.
പത്തിന്റെ രണ്ടു നോട്ടുകളാണ് അവര്‍ കൊടുത്തതെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഞാന്‍: “ഒരു മിനുട്ട് നിക്കൂ.. അണ്ണാ..”
ഞാന്‍: “എത്രയായി” എന്റെ മുഖത്തെ പുഞ്ചിരി വിടാതെ തന്നെ കടക്കാരിയോടു അവരുടെ ഭാഷയില്‍ ചോദിച്ചു.
കടക്കാരി: “എഴുപതു”.
ഞാന്‍: ബാക്കി തന്നത്, ഇരുപതു ആണല്ലോ?
കടക്കാരി: “ഓ.. ആണോ? തെറ്റിപ്പോയതാ കേട്ടോ”. എന്നിട്ടും കള്ളത്തരം പിടിക്കപ്പെട്ടതിന്റെ യാതൊരു ഭാവമാറ്റവും ആ മുഖത്ത് പ്രകടിപ്പിക്കാതെ അവര്‍ പറഞ്ഞു.

കടയില്‍ നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ അണ്ണനോട് ചോദിച്ചു – “അണ്ണാ.. കണ്ടോ? ഇപ്പോള്‍ മനസ്സിലായോ. അവര്‍ അണ്ണനെ പറ്റിക്കുന്നുണ്ടെന്നു"?
അണ്ണന്‍: മണ്ടീ.. അവര്‍ക്കിന്നു ശരിക്കും തെറ്റ് പറ്റിയതായിരിക്കും. സാധാരണ ആരെങ്കിലും എന്നെ പറ്റിക്കുമെന്ന് തോന്നിയാല്‍ എന്റെ മനസ്സ് പറയും, “ദേ ഇയാള് നിന്നെ പറ്റിക്കാന്‍ പോകുകയാണെന്ന്. ദൈവം എനിക്കങ്ങനെ ഒരു കഴിവ് തന്നിട്ടുണ്ട് അത് കൊണ്ട് ആര്‍ക്കും എന്നെ പറ്റിക്കാന്‍ പറ്റില്ല.”!!!!
ഞാന്‍: “ഹ്മം.. “
അണ്ണന്‍: പറ്റിച്ചാല്‍ അയാള്‍ക്കുള്ളത് ദൈവം കൊടുക്കും.
ഞാന്‍: ഓ..... എനിക്ക് പ്രാന്തായീ...

രംഗം 3:
രംഗം രണ്ടിലെ കടയിലെ ഭാഗം ഒരിക്കല്‍ കൂടി മറ്റൊരു ദിവസം ആവര്‍ത്തിക്കപ്പെട്ടു.!!!!!


ഇനി എന്റെ അണ്ണന്റെ ഭാഗത്ത് നിന്ന്‌ ഒരല്‍പം ന്യായീകരണം:
അണ്ണന് പറയാന്‍ ന്യായീകരനങ്ങളുണ്ട്: “Time is money” എന്ന ലൈഫ് സ്റ്റൈല്‍ ആണ് പലപ്പോഴും ഞങ്ങള്‍ക്ക് അണ്ണന്റെ ന്യായീകരണം മനസ്സിലാകും. ഞങ്ങളുടെ ജീവിത രീതിയില്‍ പച്ചക്കറിയുടെ വില റിസര്‍ച്ച് ചെയ്തു നോക്കി സാധനം വാങ്ങിക്കുന്നത് നടപ്പുള്ള കാര്യമല്ല എന്ന് അണ്ണന്‍ പറയുന്നത് സത്യമാണ്: അതെന്തോ ആകട്ടെ.

എന്ത് ന്യായീകരണം പറഞ്ഞാലും ഇത്തരം അശ്രദ്ധമായ കാര്യങ്ങള്‍ ഒരു സമൂഹത്തിന്റെ സ്വഭാവമാകുമ്പോള്‍ സമൂഹത്തിലെ മറ്റുള്ളവരെയും ഇവ ബാധിക്കുന്നു എന്നത് ശരിയല്ലേ?